ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അതേസമയം യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ട് തവണ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും ഇതാണ് മരണ കാരണമെന്നും ചികിത്സാപ്പിഴവില്ലെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം.