ആലപ്പുഴയിൽ ജോലി ചെയ്ത 5 മാസത്തെ ശമ്പള കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമർദനം. കരുവാറ്റ സ്വദേശിയായ രഞ്ജി മോൾ (37)ക്കാണ് മർദ്ദനമേറ്റത്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. താമല്ലാക്കലിൽ വീട്ടമ്മയെ അവർ ജോലിചെയ്യുന്ന ബേക്കറിയിൽ നിന്ന് പുറത്തേക്കു വിളിച്ചിറക്കിയശേഷം ക്രൂരമായി മർദ്ദിച്ച് അവശയാക്കുകയായിരുന്നു
ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവർ ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ചെല്ലപ്പന്റെ മകളുടെ വീട്ടിൽ ഒന്നരവർഷം രഞ്ജിമോൾ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയിൽ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോൾ ആരോപിക്കുന്നത്.
ബേക്കറിയിലെത്തിയ പ്രതികൾ ചേർന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി വലിച്ചിഴച്ച് മർദ്ദിക്കുകയും ആയിരുന്നു . കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു മർദിച്ചു.
മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കൽ ഗുരുകൃപ വീട്ടിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു.