മലപ്പുറം: സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം ഭീതിജനകമായ രീതിയിൽ വർധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണു കഴിയുന്നത്.
2016 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം നമ്മുടെ സംസ്ഥാനത്ത് നഷ്ടമായത് 260 ആളുകളുടെ ജീവനുകളാണ്. 197 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടമായതും കാട്ടാന ആക്രമണത്തിൽ തന്നെയാണെന്ന് രേഖകൾ പറയുന്നു.
കടുവയുടെ ആക്രമണത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 53 ആളുകൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിക്കുകയായിരുന്നു. പാമ്പ് ഉൾപ്പെടെയുള്ള, മുഴുവൻ വന്യജീവികൾ കാരണം 9 വർഷത്തിനിടെ സംസ്ഥാനത്തു മരിച്ചത് 1128 പേരാണ്.
ഇക്കാലയളവിൽ 8480 പേർക്കു വന്യജീവി ആക്രമണത്തെത്തുടർന്ന് പരുക്കേറ്റു. ഇത്തരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കുമായി വനംവകുപ്പ് 53.08 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തെ ചെറുക്കാനായി സുരക്ഷാവേലി നിർമ്മിക്കാൻ എട്ടു വർഷത്തിനിടെ വനംവകുപ്പ് ചെലവിട്ടത് 74.83 കോടി രൂപയാണ്.
കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ സുരക്ഷാവേലിയൊരുക്കൽ, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും മണ്ണുസംരക്ഷണത്തിനുമുള്ള വിവിധ പരിപാടികൾ, വന്യജീവി നിരീക്ഷണം തുടങ്ങിയവയാണു വനംവകുപ്പ് സംഘടിപ്പിച്ചതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
സംസ്ഥാനത്ത് 280 ജനജാഗ്രതാ സമിതികളും 28 ദ്രുതപ്രതികരണ സംഘങ്ങളും (ആർആർടി) കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മറുപടിയിലുണ്ട്.