കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
ദമ്പതികൾ ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പ് നഷ്ടപരിഹാരം നൽകുക. ഇതിൽ അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡുവായി നൽകും. അവസാന ഗഡുവും വൈകാതെ നൽകും. കൂടാതെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.
ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി.