ഇടുക്കി: കാട്ടുപന്നിക്കും പുലിക്കും കടുവയ്ക്കും പിന്നാലെ ഇടുക്കിയിൽ കാട്ടുപട്ടിക്കൂട്ടം ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടു. നിർമലസിറ്റി വാഗപ്പടി ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപട്ടിക്കൂട്ടം പശുക്കിടാവിനെ കൊന്നു ഭക്ഷിച്ചു.
വാഴവര പി.കെ. തങ്കപ്പൻ പുത്തൻ പുരയിക്കലിന്റെ പശുക്കിടാവിനെയാണ് കാട്ടുപട്ടി കൊന്നു തിന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപട്ടി ആക്രമണമാണ് എന്ന് സ്ഥിരീകരിച്ചു.
പൊതുവെ കാടിനുള്ളിൽ ഒതുങ്ങിക്കഴിയുന്നവയാണ് കാട്ടുപട്ടികൾ. കാട്ടിൽ തന്നെ അവയ്ക്കുള്ള ഭക്ഷണം ലഭിക്കും എന്നതാണ് കാരണം. കാട്ടുപട്ടികൾ കൂട്ടം ചേർന്ന് ഏതൊരു ശക്തനായ മൃഗത്തേയും കീഴ്‌പ്പെടുത്തി ഭക്ഷിക്കും. മനുഷ്യനാണ് മുന്നിൽ പെടുന്നതെങ്കിലും ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
കാട്ടുപട്ടിക്കൂട്ടത്തെ കണ്ടാൽ അവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണം. തേക്കടി വനത്തിൽ ധാരാളമായും വനത്തിന്റെ ഉൾപ്രദേശങ്ങളിലും മറ്റും മാത്രം കണ്ടിരുന്ന കാട്ടുപട്ടികൾ നാട്ടിൽ എത്താനുള്ള കാരണം വ്യക്തമല്ല.
ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. കണ്ണൂര്‍ ചാലക്കുന്നിലാണ് അപകടമുണ്ടായത്. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കുന്നിടിച്ച് നിര്‍മാണം നടക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു.
അതിനിടെ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് അഴിയൂരിലാണ് അപകടമുണ്ടായത്. കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്.
പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രജീഷ് ഉൾപ്പെടെ 6 പേരാണ് കിണർ പണി എടുത്തിരുന്നത്. എന്നാൽ ഇതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു.
കിണറിനുള്ളിൽ രജീഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണു (52)നെ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു.
എന്നാൽ വടകര മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുനീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രജീഷിനെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനായി ചോമ്പാല പൊലീസും സ്ഥലത്തെത്തിയിരുന്നു. രജീഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.