കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷിബിലയ്ക്ക് നിയമസഹായം നൽകിയിരുന്ന സലീനയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിർ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് പറഞ്ഞിരുന്നതായി സലീന പറഞ്ഞു.
പ്രതി യാസിർ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇത്. ശാരീരിക മർദനത്തിലുപരി ഈ കാരണങ്ങളാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ഷിബിലയെ എത്തിച്ചതെന്നും സലീന പറഞ്ഞു .
ഫെബ്രുവരി 28ന് വിഷയവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ ഭാഗമായി ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. യാസിറിന് ഒപ്പം പോകില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഷിബില. എന്നാൽ കൂടെ പോരണമെന്ന നിലപാടിലായിരുന്നു യാസിർ.
തുടർന്ന് ഒരു മാസം ഷിബില സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും, അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും തീരുമാനിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഷിബില പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ പോയതെന്നും സലീന പറഞ്ഞു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ലീഗൽ എയ്ഡ് ക്ലിനിക് വാേളണ്ടിയറാണ് സലീന ഹുസൈൻ.
മാർച്ച് 18 നാണ് ഈങ്ങാപ്പുഴ കക്കാട് യാസിർ എന്ന യുവാവ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതികളുടെ മുന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുൻപിൽ വെച്ചായിരുന്നു ക്രൂര കൊലപാതകം. യുവാവിന്റെ ആക്രമണത്തിൽ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്‌ദു റഹ്‌മാൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
വൈകുന്നേരത്തോടെ കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ഷിബിലയെ ഇയാൾ കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹസീനയ്ക്കും അബ്‌ദു റഹ്‌മാനും വെട്ടേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്‌ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നേരത്തേ യാസിറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.









