തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ കൈയില്‍നിന്ന് ഭര്‍ത്താവ് നഗരത്തിന്റെ ചെയർമാനായി സ്ഥാനമേറ്റു.
മുന്നണി ധാരണപ്രകാരം എബി ജോര്‍ജ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്.
ഷിബു വാലപ്പന് 28 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.എസ്. സുരേഷിന് ആകെ അഞ്ചു വോട്ടും ലഭിച്ചു. സ്വതന്ത്രരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
മറ്റൊരു സ്വതന്ത്രന്‍ കെ.എസ്. സുനോജ് ഹാജരായില്ല. 36 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ്. 28, എല്‍.ഡി.എഫ്. 5, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് കക്ഷിനില.
ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ഷിബു വാലപ്പന്റെ പേര് വി.ഒ. പൈലപ്പന്‍ നിര്‍ദേശിക്കുകയായിരുന്നു. മുൻ ചെയർമാൻ എബി ജോര്‍ജ് പിന്‍താങ്ങി. സി.എസ്. സുരേഷിന്റെ പേര്‍ ബിജി സദാനന്ദന്‍ നിര്‍ദേശിക്കുകയും ഷൈജ സുനില്‍ പിന്താങ്ങുകയും ചെയ്തു. ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. വെങ്കിടേശ്വരന്‍ വരണാധികാരിയായി.
വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് ഷിബു വാലപ്പന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നും. വൈസ് ചെയര്‍പേഴ്‌സനും ചെയര്‍മാന്റെ ചുമതലയും വഹിച്ചിരുന്ന ഷിബുവിന്റെ ഭാര്യ ആലീസ് ഷിബുവാണ് ഷിബു വാലപ്പന് അധികാരം കൈമാറിയത്.
ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ ഷിബു ആലീസ് ദമ്പതികള്‍ എത്തിയതും വലിയ പ്രത്യേകതയാണ്.
എന്നാൽ മുന്നണി ധാരണപ്രകാരം ആലീസ് ഷിബു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വെള്ളിയാഴ്ച രാജിവയ്ക്കും. തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് ഇരുവരും കൗണ്‍സിലിലെത്തുന്നത്.
ആലീസ് നേരത്തേ ചെയര്‍പേഴ്‌സനായിട്ടുണ്ട്. കൗണ്‍സിലറായതിലെ രജത ജൂബിലി വര്‍ഷത്തില്‍ തന്നെ ഇരുവരും ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലെത്തുന്നതും അപൂര്‍വതയാണ്.
കോണ്‍ഗ്രസിലെ ധാരണപ്രകാരം ആദ്യത്തെ ഒരു വര്‍ഷം വി.ഒ. പൈലപ്പനും അടുത്ത രണ്ടര വര്‍ഷം എബി ജോര്‍ജിനും അവസാനത്തെ ഒരു വര്‍ഷം ഷിബു വാലപ്പനുമാണ് ചെയര്‍മാന്‍ സ്ഥാനം. ഈ ധാരണപ്രകാരം അവസാനത്തെ ടേമിലെ ചെയര്‍മാനായാണ് ഷിബു വാലപ്പനെ തെരഞ്ഞെടുത്തത്.