നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.Who will be blamed in the 30 crore investment fraud case?
അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് സുന്ദർ മേനോൻ.
കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടർ. ഇരുവരുടേയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ, പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല. മാരകരോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി.
പണം കിട്ടാത്ത നിക്ഷേപകർ പോലീസിൽ പരാതി നൽകിയിരുന്നു. ജമ്മു ആസ്ഥാനമെന്ന് അവകാശപ്പെട്ടാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ, ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തിൽ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 18 പേരുടെ പരാതിയിൽ സുന്ദർ മേനോനെ സിറ്റി കമ്മിഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.
30 കോടിയുടെ നിക്ഷേപ തട്ടിപ്പുകേസിൽ പത്മശ്രീ സുന്ദർ മേനോൻ അറസ്റ്റിലായതിൻ്റെ തൊട്ടടുത്ത ദിവസം ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡൻ്റിൻ്റേതായി വിചിത്രമായൊരു വാർത്താക്കുറിപ്പ് ഇറങ്ങി. തട്ടിപ്പിന് കൂട്ടുനിന്ന കോൺഗ്രസ് ഡിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് അതിൽ ഉന്നയിച്ചത്.
ശ്രീനിവാസനെ കോൺഗ്രസും സിപിഎമ്മും സംരക്ഷിക്കുകയാണെന്നും ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ് കുമാർ ആരോപിച്ചു. എന്നാൽ വാർത്താക്കുറിപ്പിൽ ഒരിടത്തു പോലും സുന്ദർ മേനോനെക്കുറിച്ച് പരാമർശമില്ല. തട്ടിപ്പിനായി ഉണ്ടാക്കിയ ഹീവാൻസ് കമ്പനിയുടെ ചെയർമാനാണ് സുന്ദർ മേനോൻ.
പിന്നീട് അയാൾ നിയമിച്ച എംഡി മാത്രമായ ശ്രീനിവാസന് എതിരെയാണ് പ്രസ്താവനയെന്ന് വരുമ്പോൾ വ്യക്തമാണ്, മേനോനെ നേരിട്ട് കുറ്റപ്പെടുത്താതിരിക്കാനുള്ള ബിജെപിയുടെ കരുതൽ. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി മേനോൻ ഒരുപോലെ ബന്ധം സൂക്ഷിച്ചത് വെറുതയല്ല. പ്രവാസി വ്യവസായി എന്ന ലേബലിൽ സാമൂഹ്യ സേവനത്തിനാണ് 2016ൽ സുന്ദർ മേനോന് പത്മശ്രീ ലഭിച്ചത്.
കേരള സർക്കാരിന്റെ ശുപാർശയിലാണ് പത്മപുരസ്‌കാര ലബ്ധി. അന്നത്തെ വിഎസ് അച്യുതാനന്ദൻ സർക്കാരാണ് സുന്ദർ മേനോന്റെ സാമൂഹ്യ സേവനത്തിന് അംഗീകാരം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത്. വിഎസ് സർക്കാരിൽ ഭക്ഷ്യമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ്റെ കരുതലായിരുന്നു അതെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ ശുപാർശകളിൽ ഭൂരിഭാഗവും അവഗണിക്കാറുള്ള നരേന്ദ്രമോദി സർക്കാർ എന്നാൽ പത്മ പട്ടികയിൽ നിന്ന് സുന്ദർ മേനോന്റെ പേര് വെട്ടിയില്ല. പകരം അതേപടി അംഗീകരിച്ച് പത്മശ്രീ നൽകുകയാണ് ചെയ്തത്. ആ വർഷം സുന്ദർ മേനോനെ കൂടാതെ ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് മാത്രമാണ് കേരളം നൽകിയ പട്ടികയിൽ നിന്ന് പത്മ അവാർഡ് ലഭിച്ചത്.
തട്ടിപ്പുകേസിൽ സുന്ദർ മേനോൻ അറസ്റ്റിലായിട്ടും രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ആകെയുണ്ടായ ബിജെപിയുടെ പ്രതികരണമാകട്ടെ, നേരത്തെ പറഞ്ഞത് പോലെ ദയനീയമായി.
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് എന്ന നിലയിൽ തൃശൂർ പൂരം നടത്തിപ്പിലടക്കം സജീവമായി ഇടപെട്ടാണ് സുന്ദർ മേനോൻ വിശ്വാസ്യത നേടിയത്. പത്മശ്രീ ലഭിച്ചതിന് പിന്നാലെ വലിയ ഫ്‌ളക്‌സ് ബോർഡുകളുമായി തൃശൂരിൽ നിറഞ്ഞ് നിന്നാണ് സുന്ദർ മേനോൻ പൗരപ്രമുഖനായത്. പിന്നാലെ ജമ്മു ആസ്ഥാനമായി ഹിവാൻസ് എന്ന തട്ടിപ്പ് കമ്പനി തുടങ്ങിയത്.
ജമ്മുവിൽ ഒരു ഓഫീസ് പോലുമില്ലാതെ പേപ്പർ കമ്പനിയായിരുന്നു ഇത്. ഈ കമ്പനിയുടെ വിവിധ ശാഖകൾ തുടങ്ങിയാണ് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചത്. ഇതിനെല്ലാം സഹായിയായ കോൺഗ്രസ് നേതാവ് ശ്രീനിവാസൻ കമ്പനിയുടെ എംഡിയുമായി. ആദ്യം ഉയർന്ന പരാതികൾ ഈ നേതാവ് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് പരിഹരിച്ചത്. എന്നാൽ പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയതോടെയാണ് അന്വേഷണം കടുത്തതും പൗരപ്രമുഖനായി വിലസിയ പത്മശ്രീ സുന്ദർ മേനോൻ ജയിലിലായതും.