തിരുവനന്തപുരം: കുപ്രസിദ്ധമായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ അജ്ഞാത വാസം തുടരുന്നു. കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ മാസങ്ങളോളം ജയിലിൽ ആയിരുന്നു ഗ്രീഷ്മ. കീഴ് കോടതിയിലും ഹൈക്കോടതിയിലും അനവധി തവണ അപേക്ഷ നൽകിയാണ് ജാമ്യം തരപ്പെടുത്തിയത്. പുറത്തിറങ്ങുന്ന ഗ്രീഷ്മയ്ക്ക് കർശന ഉപാധികൾ ഹൈക്കോടതി ഏർപ്പെടുത്തി. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് നടപടികളുമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ. ഈ ഉപാധികൾ ഗ്രീഷ്മ അംഗീകരിച്ചു. അതിനു ശേഷം അതീവ രഹസ്യമായാണ് ഗ്രീഷ്മയെ ജയിലിൽ നിന്ന് പുറത്തിറക്കാൻ അഭിഭാഷകരും ബന്ധുക്കളും ശ്രമിച്ചത്. കേസിൽ അറസ്റ്റിലായ ഒക്‌ടോബർ 30 മുതൽ തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലിലാണ് ഗ്രീഷ്മ കഴിഞ്ഞിരുന്നത്. പക്ഷെ അവിടെ സഹ തടവുകാരുമായി നിരവധി തവണ സംഘർഷത്തിൽ ഏർപ്പെട്ടതിനാൽ ജയിൽ ഉദ്യോഗസ്ഥർക്കും തലവേദനയായി. തുടർന്ന് സെപ്റ്റംബർ 15 നു ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോൾ ഗ്രീഷ്മ മാവേലിക്കര സ്പെഷ്യൽ ജയിലിൽ ആയിരുന്നു. ജാമ്യ ഉത്തരവ് വന്നത് സ്പെഷ്യൽ ജയിലിലേക്കാണ്. ഉച്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയായെങ്കിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനായി രാത്രി വരെ ഗ്രീഷ്മ പുറത്തിറങ്ങാൻ കാത്തിരുന്നു. രാത്രിയായിട്ടും മാധ്യമങ്ങൾ ജയിലിനു പുറത്തു നിന്നും മാറാതെ ആയതോടെ അഭിഭാഷകൻ ഗ്രീഷ്മയുമായി സംസാരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്ന നിർദേശം നൽകി. ഇതുപ്രകാരം രാത്രി പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളോട് കാര്യമായി സംസാരിക്കാൻ തയ്യാറായില്ല. തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നതോടെ ഉത്തരമിങ്ങനെ- ‘എനിക്ക് പറയാനുള്ളതൊക്കെ പറയേണ്ടവരോട് ഞാൻ പറഞ്ഞോളാം’. പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ ഗ്രീഷ്മ തയ്യാറായില്ല. പിന്നീട് അവിടെ നിന്നും പോയ ഗ്രീഷ്മയെ മാധ്യമങ്ങൾക്ക് ഇതുവരെ കണ്ടെത്താനായില്ല. നിരവധി ചാനലുകളും യൂട്യൂബർമാരും ഗ്രീഷ്മയുടെ അഭിമുഖത്തിനായി പരിശ്രമിച്ച് പരാജയപ്പെട്ടു. ഇപ്പോൾ ഗ്രീഷ്മ എവിടെയായിരിക്കും എന്ന കാര്യത്തിൽ ചില അഭ്യൂഹങ്ങൾ മാത്രമേ ഉള്ളു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലുള്ള ഗ്രീഷ്മയുടെ വസതി അടഞ്ഞു കിടക്കുകയാണ്. ഈ വീട് പാറശ്ശാല അതിർത്തിക്ക് വളരെ സമീപമാണ്. ഗ്രീഷ്മയോടൊപ്പം അറസ്റ്റിലായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പക്ഷെ അവരും ഇങ്ങോട്ട് വന്നിട്ടില്ലെന്ന് അയൽക്കാർ പറയുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും മാറി തമിഴ്നാടിന് ഉള്ളിലെ ഏതെങ്കിലും സ്ഥലത്താകും താമസമെന്നാണ് കരുതുന്നത്. ഷാരോൺ വധക്കേസ് കേരളാ പോലീസ് അന്വേഷിക്കുന്നതിനെതിരെ ഗ്രീഷ്‌മ നൽകിയ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലാണ് എന്നാണ് ഗ്രീഷ്മയുടെ വാദം. അതുകൊണ്ട് കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം. അധികാര പരിധി ലംഘിച്ചാണ് നിലവിൽ കേരളാ പോലീസ് കേസ് അന്വേഷിക്കുന്നതെന്നും ഗ്രീഷ്മ സമർഥിക്കുന്നു. ഈ വാദത്തിനു ബലമേകാൻ ഗ്രീഷ്മയും ബന്ധുക്കളും തമിഴ്‌നാട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ടാകും. കേസിന്റെ ചൂട് മാറിയാൽ ഗ്രീഷ്മ വിദേശത്ത് പോയേക്കാമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. വിചാരണ ഇതുവഴി നീട്ടി വെച്ചേക്കാമെന്നും അവർ ആശങ്കപെടുന്നുണ്ട്. അതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നൽകുമെന്ന് ഷാരോണിന്റെ പിതാവ് പറയുന്നു.
ഷാരോൺ വധക്കേസും ഗ്രീഷ്മയുടെ അറസ്റ്റും
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14നാണ് തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള വീട്ടില്‍ വച്ച് കാമുകനായ ഷാരോണിന് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കഷായം കഴിച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ഒക്‌ടോബര്‍ 25ന് മരിച്ചു. മരണ സമയത്തു പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. എന്നാല്‍ മരണത്തെ തുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു പാറശാല പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്‌മ കുറ്റസമ്മതം നടത്തുകയായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ ശ്രമിച്ചെങ്കിലും പിന്മാറാത്തതിനെ തുടര്‍ന്നാണ് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. നേരത്തെയും വിഷം കലര്‍ത്തിയ ജ്യൂസ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയിട്ടുണ്ട്. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ഇതോടെയാണ് വീണ്ടും വിഷം നല്‍കാന്‍ ഗ്രീഷ്‌മ തീരുമാനിച്ചത്. കാര്‍പ്പിക് എന്ന കളനാശിനി കഷായത്തില്‍ കലക്കിയാണ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയത്.
Read Also:‘വിവാഹമോചിതയാണോ?’ ; പറയാൻ മനസില്ലെന്ന് നടി സ്വാതി റെഡ്ഡി