തിരുവനന്തപുരം: മരത്തിൽ ഉള്ളത്…..50 ൽ അധികം തേനീച്ചക്കൂടുകൾ. മരം നിറയെ തേനീച്ചകൾ കൂട് കൂട്ടിയിരിക്കുകയാണ്. ഈ തേനീച്ച മരമാണ് ഇപ്പോഴത്തെ നാട്ടുകാരുടെ പ്രധാന ഭീതിയും സംസാരവിഷയവും. ചായം ചാരുപാറ റോഡിൽ പേരയത്തുപാറ സ്വരാജ് ഗേറ്റിനു സമീപത്തെ റോഡരികിലെ വൻമരത്തിലാണ് ഒരു പറ്റം തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. തേനീച്ചകളുടെ ശല്യം കാരണം വീടുകളിൽ ലൈറ്റ് കത്തിക്കാൻ കഴിയില്ല. വെളിച്ചമുള്ളിടത്തേക്ക് ഇവ കൂട്ടത്തോടെ പറന്നിറങ്ങി കിട്ടുന്നവരെയെല്ലാം കുത്തും. ഈ തേനീച്ച മരത്തിനു തൊട്ടടുത്താണ് വിതുര എം.ജി.എം സ്‌കൂൾ പ്രവർത്തിക്കുന്നത്. തേനീച്ചക്കൂട് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. നേരത്തേ മരത്തിൽ നിന്നും തേനീച്ചകൾ ഇളകി സ്‌കൂളിൽ ചേക്കേറിയിരുന്നു. ചെറിയ ഒരു അനക്കം തട്ടിയാൽപ്പോലും തേനീച്ചകൾ കൂട്ടത്തോടെ ഈ മരത്തിനും സമീപത്തുമായി വലിയ ശബ്ദത്തിൽ വട്ടമിട്ടു പറക്കുന്നത് നിത്യ സംഭവമാണ്. ഇത്തരത്തിൽ തേനീച്ചകൾ വീട്ടിൽക്കയറി പിഞ്ചുകുഞ്ഞിനെ വരെ കടിച്ച സംഭവമുണ്ടായിട്ടുണ്ട്. അതിനാൽ തേനീച്ചകളെ പേടിച്ച് രാത്രിയിൽ ലൈറ്റിടാതെ ദിവസങ്ങളായി ഇരുട്ടത്താണ് സമീപവാസികൾ കഴിയുന്നത്.
ഒരു മരം നിറയെ തേനീച്ചക്കൂടുകൾ, കാറ്റിൽ ഈ തേനീച്ചക്കൂട്ടിൽ മരച്ചില്ലകളുരസിയാൽ, തേനീച്ചക്കൂടൊന്ന് ഇളകിയാൽ താഴെ റോഡിലൂടെ പോകുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ല. തേനീച്ചകൾ ഇളകിപ്പറക്കും, കാണുന്നവർക്കെല്ലാം നല്ല കുത്തും കിട്ടും. അതാണ് പേരയത്തു പാറയിലെ തേനീച്ചമരം.
കഴിഞ്ഞ ദിവസം തേനീച്ചക്കൂട് ഇളകി റോഡിൽ വീണതോടെ വഴിപോക്കരായ അഞ്ചുപേരെ ഓടിച്ചിട്ട് കുത്തി. ഒരാഴ്ചമുൻപും തേനീച്ചക്കൂട് ഇളകി വീണ് മൂന്ന് പേർക്ക് കുത്തേറ്റിരുന്നു. മാത്രമല്ല സന്ധ്യമയങ്ങിയാൽ കടന്നലുകൾ ഇളകി സമീപത്തെ വീടുകളിൽ കയറുകയും കടിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. എല്ലാവർഷവും ഈ മരം നിറയെ തേനീച്ചകൾ കൂട് കെട്ടാറുണ്ട്. ഇപ്പോൾ ഈ മരത്തിന് സമീപത്തുകൂടി ഭയന്നാണ് യാത്രചെയ്യുന്നത്.
രണ്ട് വർഷം മുൻപ് തേനീച്ച ഇളകി അനവധി പേരെ ആക്രമിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രശ്‌നത്തിൽ ബന്ധപ്പെടുകയും തേനീച്ചക്കൂടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടികൾ സ്വീകരിച്ചില്ല. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയോടു ചേർന്നാണ് തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്ന മരം. പരുന്തോ മറ്റോ തട്ടി കടന്നലുകൾ ഇളകിയാൽ പ്രശ്‌നം ഗുരുതരമാകും. പാലോട് നിന്നും വരുന്ന ധാരാളം വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. തേനീച്ചകളെ നശിപ്പിക്കണമെന്നും അവ കൂടുകൂട്ടുന്ന ഈ മരം ഉടൻ മുറിച്ചുമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മുൻപ് വിതുര ആനപ്പാറ ചിറ്റാറിൽ മരത്തിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ ഇളകി ഒരാളെ ആക്രമിച്ച് കൊന്നിരുന്നു. ഈ മരം പിന്നീട് മുറിച്ചുമാറ്റുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഭീഷണിയായി മാറിയ തേനീച്ചകളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിതുര എം.ജി.എം സ്‌കൂൾ മേധാവികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.