തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. സയൻറിഫിക് അസിസ്റ്റൻറ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെയുള്ളവർ നടപടി നേരിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിർദേശിച്ചു. (Welfare pension fraud; Suspension of 29 more employees of agriculture department)
അന്വേഷണത്തിൽ 29 പേരും ക്ഷേമ പെൻഷൻ ബോധപൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയത്. സസ്‌പെൻഡ് ചെയ്തവരിൽ ആറ് പേർ 50000 ത്തിലധികം രൂപ ക്ഷേമ പെൻഷനായി തട്ടിയെടുത്തവരാണ്. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ച് വച്ച് ക്ഷേമ പെൻഷൻ വാങ്ങുന്നത് തുടർന്നിരുന്നു.
ഇതോടെ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപറ്റിയെന്നാണ് ധനവകുപ്പ് പുറത്തുവിട്ട വിവരം.