കോട്ടയം കടുത്തുരുത്തിയിൽ മധുരവേലി ഇൻഫന്റ് ജീസസ് കത്തോലിക്കാ പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതായി റിപ്പോർട്ട്. പലതവണ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ ഒഴുകിയതായി ദൃക്‌സാക്ഷികൾ പറയുന്നു. പള്ളിയിൽ പതിവുള്ള പ്രാർത്ഥനയ്ക്കിടെയായിരുന്നു മാതാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയത്. പള്ളിയിൽ അടുത്തിടെയായാണ് മാതാവിന്റെ പുതിയ രുപം കൊണ്ടുവന്നത്. കഴിഞ്ഞയാഴ്ച പള്ളിയിൽ ആളുകൾ പ്രാര്ഥനയിലായിരിക്കെ മാതാവിന്റെ രൂപത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേതുടർന്ന് ആളുകൾ അടുത്തുള്ള കോൺവെന്റിലെ ആളുകളെയും മറ്റുള്ള ഇടവക ജനങ്ങളെയും വിവരം അറിയിച്ചു. ആളുകൾ എത്തിയപ്പോൾ, പലതവണയായി മാതാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കാണുവാൻ സാധിച്ചു എന്ന് സംഭവത്തിന് സാക്ഷിയായ ഇടവകയിലെ ഒരു ആൾ പറഞ്ഞു.
അത്ഭുതം തുടർന്നതോടെ പള്ളിയിലേക്ക് ആളുകളുടെ പ്രവാഹമായി. രാത്രി ഏറെ വൈകിയും എത്തിയ ആളുകൾ കണ്ണുനീർ തുടച്ചു കൊണ്ടുപോയതോടെ പിന്നീട് എത്തിയവർക്ക് കണ്ണുനീർ കാണാൻ സാധിച്ചില്ല. എന്നാൽ, പിന്നീട് പലതവണ കണ്ണുനീർ ഒഴുകിയിറങ്ങി. രൂപത്തിൽ ഇപ്പോളും കണ്ണുനീർ ഒഴുകിയിറങ്ങിയ പാടുകൾ കാണാം. ഉണ്ണീശോയുടെ നാമത്തിലുള്ള പള്ളിയിൽ മുൻപും അത്ഭുത പ്രവർത്തികൾ നടന്നിട്ടുണ്ട്. തളർന്ന ആളുകൾ എഴുന്നേറ്റു നടന്ന സംഭവങ്ങൾ വരെ പള്ളിയിൽ നടന്നിട്ടുണ്ടെന്ന് ഇടവക വിശ്വാസികൾ പറയുന്നു. ഏതായാലും അത്ഭുതം കാണാൻ പള്ളിയിലേക്ക് ഇപ്പോഴും വിശ്വാസികളുടെ പ്രവാഹമാണ്. ഫാ. പോൾ ചാലവീട്ടിൽ ആണ് പള്ളിയിലെ വികാരി.
മാതാവിന്റെ രൂപത്തിൽനിന്നും കണ്ണുനീർ പൊഴിയുന്നത് ആദ്യത്തെ സംഭവമല്ല. നിരവധിതവണ, നിരവധി സ്ഥലങ്ങളിൽ ഈ അത്ഭുതം നടന്നിട്ടുണ്ട്. മാതാവിന്റെ രൂപം ഇതുപോലെ കണ്ണുനീർ വാർത്ത സംഭവങ്ങൾ നിരവധിയാണ്. അതിൽ ചിലതുമാത്രമാണ് സഭ വിശ്വാസയോഗ്യം എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 1953 ൽ ഇറ്റലിയിലെ സിറോക്കോസിൽ സമാനമായസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആന്റോണിന ജനുസോ എന്ന ഇറ്റാലിയലൻ വനിത അവരുടെ ഭർത്താവിന്റെ വീട്ടിൽ വെച്ച് അവരുടെ വീട്ടിലെ മാതാവിന്റെ രൂപം കണ്ണുനീർ തുകന്നതുകാണുകയും സൗഖ്യം നേടുകയും ചെയ്തിരുന്നു. മാതാവിന്റെ രൂപത്തിൽ നിന്നൊഴുകിയ കണ്ണുനീർ അനേകർക്ക് സൗഖ്യം നൽകിയിട്ടുണ്ട്. 1954 ൽ പീയുസ് പന്ത്രണ്ടാമൻ അത് അംഗീകരിക്കകയും ചെയ്തു. നാല് ഡോക്ടർമാർ കണ്ണുനീർ പരിശോധിക്കുകയും അത് മനുഷ്യരുടെ കണ്ണീരിന് സമാനമായതു തന്നെ എന്ന് തെളിയിക്കുകയും ചെയ്തതിനുശേഷമായിരുന്നു അത്ഭുതമായി സഭ അംഗീകരിച്ചത്.
1970-80 കാലഘട്ടത്തിൽ ജപ്പാനിലെ അകിതയിൽ സംഭവിച്ചതും ഇതിനുസമാനമായ ഒരു അത്ഭുതമായിരുന്നു. ദിവ്യകാരുണ്യത്തിന്റെ ദാസികൾ എന്ന സന്യാസിനി സമൂഹത്തിലെ സിസ്‌ററർ ആഗ്നസ് സസാഗ്വയ്ക് കരയുകയും രക്തം ഒലിക്കുകയും ചെയ്യുന്ന മാതാവിന്റെ മരം കൊണ്ടുള്ള തിരുരൂപത്തിൽ നിന്നും 101 സന്ദേശങ്ങൾ ലഭിച്ചു. ക്രൈസ്തവരും അക്രൈസ്തവരുമായ അനേകം ഡോക്ടർമാർ രൂപത്തിൽ നിന്നും ഒഴുകന്ന രക്തം ബി ഗ്രൂപ്പാണെന്നും കണ്ണുനീർ ഏ.ബി ഗ്രൂപ്പിൽ പെട്ടതാണെന്നും കണ്ടെത്തി. പക്ഷേ, ആർച്ചുബിഷപ് ആ അത്ഭതവും സന്ദേശവും നിരസിച്ചു. പക്ഷേ, 1984 ൽ കൂടുതൽ വിശദമായ ഗവേഷണങ്ങൾക്കുശേഷം അവിടുത്തെ ബിഷപ് ജോൺ ഷോജിറോ അത് അത്ഭുതം തന്നെയെന്ന് അംഗീകരിച്ചു. അകിതയിലെ മാതാവിനോടുള്ള വണക്കം പ്രചാരം നേടുകയും ചെയ്തു.