കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നതിനായി സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയിൽ. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങിലാണ് ഡബ്ല്യുസിസി ആവശ്യമുന്നയിച്ചത്.(WCC filed a petition in the High Court)
പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് സംഘടനാ ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഡബ്ല്യുസിസി കോടതിയെ സമീപിക്കുകയായിരുന്നു.
2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. എന്നാൽ 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.