തൃശൂര്‍: കനത്തമഴയെ തുടർന്ന് ഭാരത പുഴയുടെ ഇരുകരകളും കവിഞ്ഞ് ഒഴുകി. തടയണകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പുഴയുടെ ഒഴുക്ക് കൂടിയത്.
നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
അതിനിടെ ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. തടയണ പൂര്‍ണമായും മണല്‍ വന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്.
കൂടാതെ പഴയ കൊച്ചിന്‍ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണ് ഉള്ളത്. എപ്പോള്‍ വേണമെങ്കിലും ഒഴുകിപ്പോയേക്കാം എന്ന സ്ഥിതിയിലാണ്. പാലം പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ആയെങ്കിലും പുഴയില്‍ വെള്ളം നിറഞ്ഞതോടെ പ്രതിസന്ധിയായി.
കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര വിറ്റു; സ്ഥാപനത്തിന് പിഴയിട്ട് കോടതി
താമരശ്ശേരി: കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര വിറ്റ സ്ഥാപനത്തിന് പിഴചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത ശര്‍ക്കര വില്‍പ്പന നടത്തിയ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയും നടത്തിപ്പുകാരന് കോടതി പിരിയും വരെ തടവും ആണ് ശിക്ഷ വിധിച്ചത്.
താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ജഡ്ജ് ടി. ഫായിസാണ് ഉത്തരവിട്ടത്. 2018 നവംബറില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി നടത്തിയ പരിശോധനയ്ക്കിടെയാണ് ഈങ്ങാപ്പുഴയിലെ സ്ഥാപനത്തില്‍ നിന്ന് കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര കണ്ടെത്തിയത്.
തുടർന്ന് മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിശോധനയില്‍ മനുഷ്യജീവന് ഹാനികരമായ കൃത്രിമനിറങ്ങളായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും കണ്ടെത്തിയതോടെ താമരശ്ശേരി കോടതിയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കേസ് ഫയല്‍ ചെയ്തു.
2011-ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍ പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം, പ്രിസര്‍വേറ്റീവ്, കൃത്രിമമധുരം എന്നീ ഫുഡ് അഡിറ്റീവുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും, ശര്‍ക്കരയില്‍ കൃത്രിമനിറം ചേര്‍ക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് വ്യക്തമാക്കി. മൂന്നുമാസം മതല്‍ ആറു വര്‍ഷം വരെ തടവും, ഒരുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.