കോട്ടയം: പാലാ ചെർപ്പുങ്കലിൽ കടന്നൽ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾക്കും, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവതിയ്ക്കുമാണ് പരിക്കേറ്റത്. ഇവർക്കൊന്നും തന്നെ കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന (15) എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.
പ്രാഥമിക ചികിത്സകൾ നൽകുന്നതിനായി മൂന്നുപേരെയും ഉടൻ തന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു! ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം കാരിക്കോട് ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) ജീവനൊടുക്കിയത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം.
എന്നത്തേയുംപോലെ മാതാപിതാക്കൾ ഇന്നും ജോലിക്ക് പോയി. ആ സമയം വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മാതാപിതാക്കൾ അയൽവാസിയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ നിർദേശപ്രകാരം അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ അമിത ഫോൺ ഉപയോഗം മാതാപിതാക്കൾ ചോദ്യം ചെയ്യുകയും, വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കട്ടപ്പന പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.