കോട്ടയം : കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലം സംരക്ഷിക്കാൻ മാത്രം ശത്രുക്കളം ആക്രമിക്കുന്നവരാണ്. എന്നാൽ കുറച്ചു ദിവസമായി കേൾക്കുന്ന വാർത്തകൾ അങ്ങനെ അല്ല.
തീക്ഷ്ണമായ ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ ഭയപ്പെടുത്തുകയും അക്രമസാക്തരാക്കുകയോ ചെയ്യാറുണ്ട്. കൊമ്പ് പോലുള്ള അവയവം വച്ചാണ് ഇവ ശത്രുക്കളെ ആക്രമിക്കുന്നത്. കുത്തുന്നതോടെ തേനീച്ച മരണമടയുന്നു. എന്നാൽ കടന്നലുകൾ അങ്ങനെയല്ല.
കടന്നൽ കുത്തേറ്റാൽ മരിക്കുമോയെന്ന സംശയം എല്ലാവർക്കുമുണ്ട്. പലതരം എൻസൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് കടന്നൽ വിഷം.
കടന്നൽ കുത്തുകൾക്ക് ഒരാളെ കൊല്ലാനുള്ള കെൽപ്പുണ്ട്. എന്നാൽ കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തിൽ ഈ വിഷം പ്രവർത്തിക്കുന്നത്.
ഗുരുതരമായ അലർജി പ്രശ്നമുള്ളവരെ കടന്നൽ കുത്തിയാൽ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാകാൻ സാധ്യതയുണ്ട്.
കോട്ടയം പാലായിൽ മൂന്ന് പേർക്ക് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു. ചേർപ്പുങ്കലിലാണ് സംഭവം നടന്നത്
സ്കൂട്ടറിൽ സഞ്ചരിച്ച കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. മൂന്നു പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം ഇന്നും തിരുവനന്തപുരം കളക്ടറേറ്റിൽ തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനങ്ങളേയും ജീവനക്കാരെയും തേനീച്ചകൾ കുത്തിപ്പരിക്കേൽപ്പിച്ചു.
കളക്ടറേറ്റ് കെട്ടിടത്തിലുള്ള കൂറ്റൻ തേനീച്ച കൂടുകൾ നീക്കാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടിയിട്ടുണ്ട്. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെ വിളിച്ചായിരിക്കും കൂടുകള്‍ നീക്കുന്നത്.
ഇന്നലെത്തെ ആക്രമണത്തിന് പിന്നാലെ ഇന്നും കളക്ടറേറ്റിലെ തേനീച്ച കൂടുകള്‍ ഇളകുകയായിരുന്നു.
എല്ലാം ശാന്തമായെന്ന് കരുതി കളക്ട്രേറ്റിൽ എത്തിയവരിൽ പലർക്കും ഇന്ന് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു. ഇതിനിടെയാണ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രത്യേക സാഹചര്യം വിലയിരുത്തിയത്.
കളക്ടറേറ്റ് പരിസരത്തെ മൂന്ന് കൂറ്റൻ തേനീച്ച കൂടുകളും നീക്കാൻ അടിയന്തര നടപടിയെടുക്കാൻ ഇന്ന് ചേർന്നയോഗം തീരുമാനിച്ചു.
ഇതിനായി പ്രാദേശിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി ആലോചിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്.
ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റ ഏഴുപേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പേരൂർക്കട ആശുപത്രിയിലും കുത്തേറ്റവർ കിടത്തി ചികിത്സയിലാണ്. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ സബ് കളക്ടര്‍ ഒ.വി. ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റിരുന്നു.