ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചതായി പരാതി. കാഴ്ച പരിമിതിയുള്ള വിദ്യാർഥിനിക്കാണ് മർദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ
‘പ്രണയസന്ദേശം’ അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
ആലപ്പുഴ സൗത്ത് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർനടപടിക്കായി കേസ് ആലപ്പുഴ വനിത പോലീസിന് കൈമാറിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പാണ്ആലപ്പുഴ സ്വദേശിനിയായ 15കാരിക്കാണ് സഹപാഠിയായ മറ്റൊരു വിദ്യാർഥിനിയുടെ മർദനമേറ്റത്.
സംഭവത്തിൽ മർദനമേറ്റ പെൺകുട്ടി സംഭവം നടന്ന അന്നുതന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. നഗരത്തിലെ ഹയർസെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങവെ കൈപിടിച്ചു വലിച്ച് ക്ലാസ് മുറിയിലേക്കു കയറ്റി സഹപാഠിയായ മറ്റൊരു പെൺകുട്ടി കൈമുട്ട് ഉപയോഗിച്ചു മർദിച്ചെന്നാണു പരാതിയിൽ പറയുന്നത്.
അതേസമയം, പെൺകുട്ടി അടിച്ചപ്പോൾ തിരിച്ചടിച്ചെന്നാണ് സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പെൺകുട്ടികൾ രേഖാമൂലം നൽകിയ മറുപടിയെന്നു സ്‌കൂൾ അധികൃതർ പറഞ്ഞു.
പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിന് ഇന്നലെ പി.ടി.എയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ വിളിച്ചുചേർത്ത യോഗവും ബഹളത്തിൽ കലാശിച്ചു. ചർച്ചക്കിടെ, അസ്വസ്ഥ അനുഭവപ്പെട്ട മറ്റൊരു പെൺകുട്ടിയെയും മർദനമേറ്റ പെൺകുട്ടിയെയും ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷയത്തിൽ ഉൾപ്പെട്ട വിദ്യാർഥിനികളുടെ പരാതി കേൾക്കാതെയാണ് സ്‌കൂൾ പി.ടി.എ പ്രസിഡന്റും പ്രിൻസിപ്പലും എഴുതി തയാറാക്കിയ കത്ത് യോഗത്തിൽ വായിച്ചത്. മർദനത്തിനിരായ പെൺകുട്ടിയുടെ ബന്ധുക്കളെ ഇത് ചൊടിപ്പിച്ചു.
ഇവർ ബഹളം വെച്ചതോടെ ഒത്തുതീർപ്പിനെത്തിയവരും പ്രതികരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരുപെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
കുട്ടികളുടെ മാനസികാവസ്ഥയും എസ്. എസ്.എൽ.സി. പരീക്ഷയും കണക്കിലെടുത്ത് മാതാപിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പ് നീക്കവും നടക്കുന്നുണ്ട്. പോലീസിന്റെ സാന്നിധ്യത്തിൽ ഇരുകൂട്ടരെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്‌നം ചോദിച്ചറിഞ്ഞിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി അന്വേഷിച്ച് തുടർനടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.