തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതിമ്മൂന്നുകാരി വിഷ്ണുപ്രിയയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ വി മൃദുലയാണ് വിധി പറയുന്നത് മാറ്റിയത്. പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്. കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിൽ മാനന്തേരി താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) ആണ് പ്രതി.
2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് ദാരുണ കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്.
പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് കൊലപാതകമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവർ കോടതിയിൽ ഹാജരായി.
Read Also: സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ സുധാകരൻ