ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി
തിരുവനന്തപുരം ∙ വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലംകോണം സ്വദേശി ബിസ്മീർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഇതിനിടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ജനുവരി 19നായിരുന്നു ദാരുണ സംഭവം. ബിസ്മീറിനെ ഭാര്യ ജാസ്മിൻ സ്കൂട്ടറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
ജാസ്മിൻ പലതവണ ആശുപത്രിക്കുള്ളിലേക്ക് കയറിപ്പോയിട്ടും ചികിത്സ നൽകാൻ ഒരാളും എത്തിയില്ലെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
13 വയസ്സുമുതൽ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിസ്മീർ.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്നിരുന്നുവെങ്കിലും അകത്തേക്ക് പ്രവേശിക്കേണ്ട വാതിൽ അടഞ്ഞുകിടന്നിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ നിർദേശിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ ബിസ്മീർ മരിച്ചിരുന്നു.
അതേസമയം, കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകാൻ കഴിയുന്ന ചികിത്സകൾ എല്ലാം നൽകിയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
ഡോക്ടറുടെ സേവനം ലഭ്യമാക്കിയതായും ഓക്സിജൻ സപ്പോർട്ട്, നെബുലൈസേഷൻ, ഇഞ്ചക്ഷൻ എന്നിവ നൽകിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
English Summary
Police have registered a case and begun an investigation into the death of a young man allegedly denied treatment at the Vilappilsala Primary Health Centre in Thiruvananthapuram. While police suspect a heart attack as the cause of death, confirmation awaits the post-mortem report. CCTV visuals showing delays in treatment have triggered protests, even as health authorities claim that all possible medical assistance was provided.
vilappilsala-phc-treatment-denial-death-police-investigation
Kerala health system, Treatment denial, Vilappilsala PHC, Police investigation, Hospital negligence, Heart attack death, CCTV visuals, Public health controversy









