കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കൊച്ചിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റും അറസ്റ്റിൽ.
കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവർ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായിരുന്നു. ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവർ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്.
കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും മറ്റും ചെയ്തിരുന്നു. തുടർന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ എന്നയാൾ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിച്ചു.
പിന്നീട് നേരിൽ കാണുകയും, കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു എന്നും മറ്റും പറയുകയും ചെയ്തിരുന്നു. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റാണെന്ന് അവകാശപ്പെട്ട വിൽസൺ പരാതിക്കാരനോട് പറഞ്ഞു.
14.05.2025ന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കണ്ടു. കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറഞ്ഞു.
ഇതിനായി അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തിരുന്നു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു.
15.05.2025 തീയതി വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,00,000/- രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റാണെന്ന് അവകാശപ്പെടുന്ന വിൽസനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. തുടർന്ന് പ്രതി വിൽസണെ ചോദ്യം ചെയ്തതിൽ മറ്റൊരു പ്രതിയായ രാജസ്ഥാൻ സ്വദേശി മുകേഷ് കുമാറിന്റെ പങ്ക് തെളിഞ്ഞു. മുകേഷ് കുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിയിലായ വിൽസണെയും മുരളി മുകേഷിനെയും ചോദ്യം ചെയ്തതിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരുടെ നിർദേശ പ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് വ്യക്തമായിരുന്നു.
ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങൾ പ്രതികൾക്ക് നൽകി രണ്ട് കോടി രൂപ പരാതിക്കാരനിൽ നിന്നും ആവശ്യപ്പെടുന്നതിലേക്ക് മുഖ്യ സൂത്രധാരനായി പ്രവർത്തിച്ചതും രഞ്ജിത്ത് വാര്യർ തന്നെയാണെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
ഇതിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യരെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. പ്രതികൾ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. ഇഡിയും കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.









