തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. മൂന്ന് ദിവസത്തേക്കാണ് അഫാനെ കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഫാനെ വീട്ടിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.
അഫാൻ്റെ പെൺ സുഹൃത്തായിരുന്ന ഫർസാനയെയും, സഹോദരൻ അഹ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടത്തുക. അതേസമയം കേസിൽ അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ വീണ്ടും മൊഴി നൽകി. മകൻ ചെയ്ത ക്രൂര കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, കട്ടിലിൽ നിന്നും വീണതാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന.
ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടന്നത്.
ആദ്യം ആക്രമിച്ച മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പിന്നാലെ പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അതേസമയം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ഷെമി അഗതിമന്ദിരത്തിലാണ് കഴിയുന്നത്.