തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴിഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കൂടിയായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു.
ഇത് കോൺഗ്രസിന് നാണക്കേടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കൊലപാതക കേസിൽ ഉവൈസ് ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.
അതേസമയം ഇന്ന് രാവിലെ ആറരയോടെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീണിരുന്നു. ഉടൻ തന്നെ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമർദത്തിലെ വ്യതിയാനം മൂലമാണ് കുഴഞ്ഞു വീണതെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രതിയെ തിരികെ പാങ്ങോട് സ്റ്റേഷനിലേക്ക് എത്തിച്ചു.
ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിലും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്തും. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.അതേസമയം ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴിയാണ് അഫാൻ ആവർത്തിക്കുന്നത്