തിരുവനന്തപുരം: സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.
സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.
അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഉച്ചയോടെ അഫാനെ ഹാജരാക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ കനത്ത സുരക്ഷയിലായിരുന്നു പാങ്ങോട് പൊലീസിന്‍റെ തെളിവെടുപ്പ് നടന്നത്.
വൈകിട്ട് നാലരയോടെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. മൂന്നു കേസുകളിലേയും അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
സൽമാബീവിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ താഴെ പാങ്ങോട്ടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്. പ്രതി അഫാനെ കൊണ്ടുവരുന്നത് അറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പത്തു മിനിട്ടോളം നീണ്ട തെളിവെടുപ്പിൽ കൊല നടത്തിയതെങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിശദമായി വിവരിച്ചു.
പിന്നാലെ പേരുമലയിലെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു. അമ്മ ഷെമിനയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചായിരുന്നു.