മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ?
തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയാൽ എതിര്‍ക്കുമെന്ന് Facebook പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്ന വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ മരണം കൊലപാതകമാണെന്ന സംശയം കൂടുതൽ ശക്തമാകുന്നു.
അജിത്തിന്റെ ബന്ധുക്കൾ തുടക്കം മുതലേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് സംശയം ബലപ്പെടുത്തുന്നതാണ്.
റിപ്പോർട്ട് പ്രകാരം, അജിത്ത് മരിച്ചത് തലയ്ക്കേറ്റ ഗുരുതര പരുക്കുകളെ തുടർന്നാണ്.
തലയ്ക്ക് പിന്നിലായി നാല് തവണ ശക്തമായ അടിയേറ്റതിന്റെ ഫലമായി ആഴത്തിലുള്ള ചതവുകൾ ഉണ്ടായതായും ശരീരമാകെ 31 പരുക്കുകൾ കണ്ടെത്തിയതായും രേഖകളിൽ വ്യക്തമാക്കുന്നു.
മരണത്തിന് അറുപത് ദിവസം കഴിഞ്ഞാണ് പൂർണ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ പൊലീസ് അജിത്തിന്റെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തു.
അന്വേഷണത്തിൽ ഒത്തുകളിയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ വട്ടപ്പാറ പൊലീസിനെതിരെ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണ ചുമതലയിൽ നിന്ന് എസ്ഐയെ മാറ്റി വട്ടപ്പാറ എസ്‌എച്ച്ഒയാണ് ഇപ്പോൾ കേസ് കൈകാര്യം ചെയ്യുന്നത്.
മർദനമേറ്റ ചിത്രങ്ങൾക്കൊപ്പം അജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്ന പോസ്റ്റിൽ, ഭാര്യ ബീന അജിത്ത് തന്റെ പേരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ തുറന്നെതിര്‍പ്പുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ബീന, വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ ഇക്കുറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഒക്ടോബർ 10-ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു മകൻ വിനായക് ശങ്കർ നൽകിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ, മരണത്തിന് അഞ്ചാം ദിവസം വീടിലെ രണ്ട് മുറികൾ പെയിന്റടിച്ചതും അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതും ബന്ധുക്കൾ സംശയാസ്പദമായി ചൂണ്ടിക്കാട്ടി.
രാത്രി മാതാപിതാക്കൾക്കിടയിൽ വഴക്കുണ്ടായതായും, സ്വയരക്ഷയ്ക്കായി താൻ തിരിച്ചടിച്ചതായും വിനായക് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അജിത്ത് ആത്മഹത്യ ഭീഷണി മുഴക്കി പോസ്റ്റ് ചെയ്തതായും പിന്നീട് അത് താൻ ഡിലീറ്റ് ചെയ്തതായും മകൻ പറയുന്നു.
എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരുക്കുകളുടെ ഗൗരവം കണക്കിലെടുത്ത്, ആത്മഹത്യയെന്ന ആദ്യ നിഗമനത്തിൽ നിന്ന് അന്വേഷണം വഴിമാറുകയാണ്.
മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് ഇപ്പോൾ ബന്ധുക്കളും അന്വേഷണ സംഘവും.
English Summary
Suspicion of murder has intensified in the death of Vembayam native M. Ajith Kumar, who had earlier posted on Facebook opposing the Congress party giving a local election seat to his wife. The postmortem report revealed severe head injuries and 31 wounds on his body, contradicting the initial suicide theory. Following allegations of a flawed investigation, the probe has been reassigned, and police are re-examining statements and evidence to determine the true cause of death.
vembayam-ajith-kumar-death-murder-suspicion-postmortem
Ajith Kumar death, Vembayam, postmortem report, murder suspicion, Facebook post controversy, local body elections, Kerala crime news









