പായസം കുടിക്കാൻ ഡിസ്പോസിബിൾ ഗ്ലാസ് വാങ്ങി… ബാത്ത്റൂമിലെ വെള്ളം കപ്പിൽ നൽകി; ജീവിതത്തിൽ നേരിട്ട വേദന തുറന്ന് പറഞ്ഞ് വാവ സുരേഷ്
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരനായ വാവ സുരേഷ് ജീവിതത്തിൽ നേരിട്ട ചില വേദനാജനക അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധ നേടുന്നു.
35 വർഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വന്തം ചെലവിൽ ഓടിയെത്തി പാമ്പുകളെ പിടിച്ച് ജനങ്ങളെ രക്ഷിച്ചിട്ടും പലപ്പോഴും അവഗണനയും അപമാനവും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
പാമ്പുപിടുത്തം തനിക്കൊരു ലഹരിപോലെയാണെങ്കിലും അതിലൂടെ കൂടുതലായും ബാധ്യതകളും കഷ്ടപ്പാടുകളുമാണ് ഉണ്ടായത് എന്ന് വാവ സുരേഷ് തുറന്നുപറഞ്ഞു. ചില വീടുകളിൽ പാമ്പിനെ പിടിക്കാൻ പോയപ്പോൾ പോലും തനിക്കു ബാത്ത്റൂമിലെ വെള്ളം കപ്പിൽ കൊണ്ടു നൽകിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, ഒരിക്കൽ തിരുവോണത്തിന് അടുത്ത സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ആ ദിവസം സദ്യ കഴിക്കാതെ പായസം മാത്രം കുടിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് സുഹൃത്ത് തനെ വീടിന്റെ വരാന്തയിൽ ഇരുത്തിയെന്നാണ് വാവ സുരേഷ് പറയുന്നത്.
“പായസം കൊണ്ടുവരാമെന്ന് പറഞ്ഞ് സുഹൃത്ത് അകത്തേക്കുപോയി. ഞാൻ മുക്കാൽ മണിക്കൂറോളം അവിടെ കാത്തിരുന്നു. ആരെയും കാണാനില്ല. പിന്നെ അടുക്കള ഭാഗത്തേക്ക് ചെന്നപ്പോൾ വീട്ടുകാർ എല്ലാം അവിടെ നിൽക്കുന്നതാണ് കണ്ടത്,” എന്ന് അദ്ദേഹം പറഞ്ഞു.
അടുക്കളയിൽ നിരവധി ഗ്ലാസുകൾ ഉണ്ടായിരുന്നിട്ടും സുഹൃത്തിന്റെ മകൻ പുറത്ത് പോയി ഒരു ഡിസ്പോസിബിൾ ഗ്ലാസ് വാങ്ങി കൊണ്ടുവന്ന് അതിലാണ് പായസം നൽകിയതെന്ന് വാവ സുരേഷ് പറയുന്നു.
“ഞാൻ അത് കുടിച്ചു. ശേഷം ആ ഗ്ലാസ് കളയാതെ മടക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് കളഞ്ഞത്,” എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അനുഭവങ്ങൾ പലതും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും, അത് ചിലരുടെ ഇടുങ്ങിയ മനോഭാവം കൊണ്ടായിരിക്കാമെന്ന് വാവ സുരേഷ് പ്രതികരിച്ചു.
English Summary
Renowned snake catcher Vava Suresh from Thiruvananthapuram shared painful experiences he faced in his life despite dedicating more than 35 years to rescuing snakes across Kerala. He said that while snake catching has been a passion, it has also brought many hardships. Recalling one incident during an Onam visit to a friend’s house, he revealed that although there were many glasses in the kitchen, he was served payasam in a disposable cup brought from outside. He said such incidents reflect the narrow mindset of some people.









