ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടത്തിയത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ഇറങ്ങിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കൊന്നിരുന്നു.
പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് കടുവ ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നത്. ഇന്ന് ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്.
ദൗത്യത്തിനായി പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെയും എത്തിച്ചിരുന്നു. പിടികൂടിയ കടുവയെ തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അതേസമയം തൃശൂർ ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയിൽ കണ്ടെത്തിയ കാൽപാടുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമേ ഏതു തരം പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.