വനിതാ ഐപിഎല്ലിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് ക്യാപ്റ്റൻ . യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞത് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി ആണ് . മുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്. മുംബൈ ഇന്നിംഗ്സിലെ അവസാന പന്ത് എറിഞ്ഞ ഉടനെയായിരുന്നു ഇത്.എന്നാൽ വിക്കറ്റ് കീപ്പറായിരുന്ന അലീസ ഹീലി ഓടിയെത്തി ആരാധകനെ തടുത്തു നിർത്തി മറ്റ് താരങ്ങൾക്ക് അരികിലേക്കെത്തുന്നത് തടഞ്ഞു. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകനെ ഗ്രൗണ്ടിൽ നിന്ന് നീക്കി.മത്സരത്തിൽ ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നാറ്റ് സ്കൈവറാണ് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 55 റൺസെടുത്ത ഓപ്പണർ ഹെയ്‌ലി മാത്യൂസായിരുന്നു മുംബൈയുടെ ടോപ് സ്കോറർ.മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ അലീസ ഹീലിയും(33), കിരൺ നാവ്ഗിരെയും(57), ഗ്രേസ് ഹാരിസും(38), ദിപ്തി ശർമയും(27) തിളങ്ങിയതോടെ യു പി വാരിയേഴ്സ് 16.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സീസണിൽ മുംബൈ ഇന്ത്യൻസിൻറെ ആദ്യതോൽവിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ യു പി വാരിയേഴ്സിൻറെ ആദ്യ ജയമാണ് ഇന്നലെ നേടിയത്. ജയത്തോടെ യുപി വാരിയേഴ്സ് പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളി ഒന്നാമത് എത്താമായിരുന്ന മുംബൈ നാലു പോയൻറുമായി രണ്ടാം സ്ഥാനത്ത് തുടർന്നു. വനിതാ ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
Read Also : പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു