കൊച്ചി: ചേരാനല്ലൂർ ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാറിലെ ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പെരിയാറിൽ ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷവും ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു.
ഇതുസംബന്ധിച്ച് അനവധി പരാതികൾ നൽകിയിട്ടും അധികാരികൾ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നദിയിലെ ജലം പതഞ്ഞുപൊങ്ങിയിരുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള മലിന ജലത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്.
ചേരാനെല്ലൂരിൽ ഇത്തരത്തിൽ വെള്ളം പതഞ്ഞുപൊങ്ങിയതിന് പിന്നാലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇതിലൂടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഏലൂർ എടയാർ വ്യാവസായിക മേഖലയിലും പെരിയാറിന്റെ തീരത്ത് പല സ്ഥലങ്ങളിലായി നിരവധി മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.
അന്ന് പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു. ഇത്തരത്തിൽ രാസമാലിന്യജലം പുഴയിലേക്കൊഴുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.