കൊച്ചി: മുൻ മാനേജരുടെ ആരോപണങ്ങൾക്കിടെ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി നടൻ ഉണ്ണി മുകുന്ദൻ. നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് ഉണ്ണി പറഞ്ഞിരുന്നു.
ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനു തന്നെ ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാർ പരാതി നൽകിയിരുന്നത്. എന്നാൽ വിപിൻ കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. വിപിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നു ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരിക്കലും ശാരീരികമായി അക്രമിച്ചിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും നടൻ വ്യക്തമാക്കി. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.
വിപിൻ പറയുന്ന ഓരോ വാക്കുകളും ശുദ്ധ നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുകയാണ് എന്നും ഉണ്ണി പറഞ്ഞു. ചില അനാവശ്യ നേട്ടങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി ഇയാളെന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്.
എന്റെ വളർച്ചയിൽ സന്തുഷ്ടരല്ലാത്ത ചിലർ കരിയർ നശിപ്പിക്കാനായി ഈ വ്യക്തിയെ സഹായിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.