ന്യൂഡൽഹി: വീണ ജോർജ് ഇന്നലെ കാത്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.
അടുത്ത ആഴ്ച മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. ലോക്‌സഭയിലായിരുന്നു പ്രതികരണം. ആരോഗ്യമന്ത്രി വീണാ ജോർജ്-കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് ജെ പി നദ്ദയുടെ പ്രതികരണം.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.
അതേസമയം ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയ വീണ ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണുമെന്ന് താൻ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ പറഞ്ഞത്. ബുധനാഴ്ച അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാൽ അപ്പോൾ വന്ന് കാണുമെന്നാണ് നേരത്തെ പറഞ്ഞത്.
ഇതാദ്യമായല്ല ആശമാരുടെ വിഷയത്തിൽ താൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും ആറ് മാസം മുമ്പും താൻ കേന്ദ്ര മന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചർച്ചയുമായിരുന്നു മന്ത്രിയുടെ ഡൽഹി യാത്രയുടെ രണ്ട് ലക്ഷ്യങ്ങൾ. അത് താൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രിവീണ ജോർജ് അവകാശപ്പെട്ടു.
അതേസമയം, മന്ത്രി വീണാ ജോർജിന്റെ ഈ വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിയിട്ടുണ്ട്.
കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്.
ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ പ്രതികരിച്ചത്. എന്നാൽ പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വാർത്തകൾ വാട്സ്ആപ്പിൽ വായിക്കാൻ: