യുകെയിൽ ഗർഭിണിയായ മലയാളി യുവതി കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ച സംഭവം; പ്രതിക്ക് കനത്ത ശിക്ഷ
യുകെയിൽ 5 മാസം ഗർഭിണിയായ മലയാളി വിദ്യാർത്ഥിനിയെ അമിതവേഗത്തിൽ കാറിടിച്ച് ഗുരുതര പരുക്കേൽപ്പിക്കുകയും ഗർഭസ്ഥ ശിശുവിനെ കൊല്ലുകയും ചെയ്ത കേസിൽ കോടതി കുറ്റക്കാരനായ ഡ്രൈവർക്കു 13 വർഷം തടവ് ശിക്ഷ വിധിച്ചു.
അമിത വേഗത്തിലും അശ്രദ്ധമായും കാർ ഓടിച്ചതിന് 20 കാരനായ ആഷിർ ഷാഹിദിനാണ് ശിക്ഷ ലഭിച്ചത്. സംഭവം ലങ്കാ ഷെയറിലെ ബാബർ ബ്രിഡ്ജ് പ്രദേശത്താണ് നടന്നത്.
31 കാരിയായ രഞ്ജു ജോസഫ് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 30 മൈൽ മാത്രം വേഗപരിധിയുള്ള സ്ഥലത്ത് പ്രതി അമിത വേഗത്തിൽ കാർ ഓടിച്ചതായി കോടതി കണ്ടെത്തി.
2024 സെപ്റ്റംബർ 29-നാണ് സംഭവം. അപകടത്തിനു പിന്നാലെ രഞ്ജു ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ അടിയന്തര സി-സെക്ഷൻ നടത്തിയെങ്കിലും കുഞ്ഞ് ജനനത്തിന് പിന്നാലെ മരണപ്പെട്ടു.
വയനാട് മീനങ്ങാടി സ്വദേശിനിയായ രഞ്ജു ജോസഫ് മൂന്ന് വർഷം മുമ്പാണ് ഭർത്താവിനൊപ്പം സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു അവൾ. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
കൂട്ടിയിടിക്കു ശേഷം പ്രതിയും മുൻസീറ്റിലിരുന്ന 17 കാരനായ സഹോദരനും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെത്തി.
അപകടത്തിന് പിന്നാലെ ഓൺലൈനിൽ ശിക്ഷയെ കുറിച്ച് നടത്തിയ തിരച്ചിലിന്റെ വിവരങ്ങളും കേസിലെ പ്രധാന തെളിവായി.
അയര്‍ലണ്ടിൽ മലയാളി യുവാവ് മരിച്ചനിലയിൽ…! മൃതദേഹം കണ്ടെത്തിയത് വീടിന് പിന്നിലുള്ള ഷെഡില്‍
അയര്‍ലണ്ടിൽ മലയാളി യുവാവ് മരിച്ച നിലയിൽ. സ്ലൈഗോയില്‍ ആണ് മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഗാര്‍ഡയ്ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.
ഗാര്‍ഡായും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ അനീഷിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ കെയററായി ജോലി ചെയ്തുവരിയായിരുന്നു
.2016 ൽ അയർലണ്ടിലെത്തിയ അനീഷ് ബാലിനസ്‌ളോ ബോയില്‍ അടക്കമുള്ള അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നു.
മൃതദേഹം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. അനീഷിന്റെ ആകസ്‌മിക വിയോഗത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഫ്ലോറിസ് ചുഴലിക്കാറ്റ്: സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം; പത്തനംതിട്ട സ്വദേശിനിയുടെ മരണം കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ അകപ്പെട്ട്
ഫ്ലോറിസ് ചുഴലിക്കാറ്റിൽ സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു.
നഴ്സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പമാണ് ശോശാമ്മ എതിയത്. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം.
എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും അപകടവിവരം അറിഞ്ഞ് സ്കോട്‍ലൻഡിൽ എത്തിയിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റ്, ലോക കേരള സഭാംഗം കുര്യൻ ജേക്കബ് എന്നിവരുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.