ബെംഗളുരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ വിജയപുര സ്വദേശിയായ തിപ്പണ്ണ അലുഗുർ എന്ന യുവാവാണ് ജീവനൊടുക്കിയത്.
മുപ്പത്തിമൂന്നുകാരനായ തിപ്പണ ഇന്നലെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയും ഭാര്യാപിതാവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ഇയാൾ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊലീസ് യൂണിഫോമിലാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഹെഡ് കോൺസ്റ്റബിളായ തിപ്പണ്ണ അലുഗുർ ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുൻപാണ് പാർവതി എന്ന യുവതിയെ ഇയാൾ വിവാഹം ചെയ്തത്.
പാർവതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി ഇയാൾ കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നുണ്ട്.
പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ടശേഷം തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ പറഞ്ഞിട്ടുണ്ട്.
ഭാര്യപാർവതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാർവതിക്കെതിരെ കേസെടുക്കണമെന്നാണ് തിപ്പണ്ണയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നത്.









