ബ്രിട്ടനിലെ എൻഎച്ച്എസിൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ റെക്കോർഡ് വേഗത്തിൽ
ലണ്ടൻ: ബ്രിട്ടനിൽ എൻഎച്ച്എസിൽ (NHS) ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ റെക്കോർഡ് വേഗത്തിൽ തുടരുകയാണ്.
ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചു വിടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ജീവനക്കാരൻ പിരിച്ചുവിടൽ നടപടിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടനിലെ എൻഎച്ച്എസിൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ റെക്കോർഡ് വേഗത്തിൽ
2024–25 സാമ്പത്തിക വർഷം മാത്രം എൻഎച്ച്എസിൽ നിന്ന് ഏകദേശം 7,000 ജീവനക്കാരെയാണ് പുറത്താക്കിയത്. രണ്ട് വർഷം മുമ്പ് ഈ എണ്ണം 4,000 ആയിരുന്നുവെന്നതിനെ അപേക്ഷിച്ച് വലിയ വർധനവാണിത്.
2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ എൻഎച്ച്എസിലെ ഭരണപരവും പ്രവർത്തനപരവും ആയ കാര്യക്ഷമതയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്.
പിരിച്ചുവിടപ്പെട്ടവരിൽ പകുതിയിലധികം പേരും ‘ജോലി ചെയ്യാനുള്ള അപ്രാപ്തി’ എന്ന വിഭാഗത്തിലാണ് പുറത്തായത്.
നിശ്ചിത നിലവാരത്തിൽ പ്രവർത്തിക്കാൻ കഴിയാത്തവർക്കും ചുമതലകൾ കൃത്യമായി നിർവഹിക്കാത്തവർക്കുമെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചിരിക്കുന്നത്.
മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ അനുവദിക്കില്ലെന്നും പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.
മാനേജർമാരുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ‘ലീഗ് ടേബിളുകൾ’ തയ്യാറാക്കുമെന്നും, ആവശ്യമായ നിലവാരം പുലർത്താത്ത ഉന്നത ഉദ്യോഗസ്ഥരെ പോലും പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എൻഎച്ച്എസിൽ നിന്ന് പുറത്താക്കപ്പെടുന്ന ഓരോ ജീവനക്കാരന് പകരം മറ്റൊരാളെ നിയമിക്കാൻ ശരാശരി 6,500 പൗണ്ട് ചെലവ് വരുന്നതായും അധികൃതർ വ്യക്തമാക്കി.
എന്നാൽ ആരോഗ്യസംവിധാനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാൻ ഈ ചെലവ് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.
ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കും ഇൻഫ്ലുവൻസയുടെ വ്യാപനവും മൂലം എൻഎച്ച്എസ് കടുത്ത സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ നടപടികൾ.
കാര്യക്ഷമതയുള്ള ജീവനക്കാരെ മാത്രം നിലനിർത്തി സർക്കാരിന്റെ 10 വർഷത്തെ ആരോഗ്യപരിഷ്കരണ പദ്ധതി വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ എൻഎച്ച്എസ് മാനേജർമാർക്കെതിരെ നടപടി സ്വീകരിക്കാൻ മടിച്ചിരുന്നുവെന്നും, ഇവിടെ നിന്ന് പുറത്താക്കപ്പെടുന്നവർ മറ്റൊരു സ്ഥാപനത്തിൽ വീണ്ടും നിയമനം നേടുന്ന പ്രവണത ഇനി അനുവദിക്കില്ലെന്നും മുൻ ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.









