തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ നിർണായക നീക്കവുമായി യുഡിഎഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ നീക്കം നടത്തുകയാണ് യുഡിഎഫ്. നിയമസാധ്യത പരിശോധിച്ച് ഉടൻ തീരുമാനം പ്രഖ്യാപിക്കും.
ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്. മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാറിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് ഇത്തരം ഒരു നീക്കം നടത്തുന്നത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാമാരുടെ ഓണറേറിയം രണ്ടായിരം വെച്ച് കൂട്ടാനാണ് പദ്ധതി.
തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാകുമോ എന്നാണ് പരിശോധന. നിയമവശം പരിശോധിച്ച് ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. നിലവിൽ യുഡിഎഫ് ഭരിക്കുന്ന തൃശൂർ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്തുകൾ ആശാമർക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി തനത് ഫണ്ടിൽ നിന്ന് പണവും മാറ്റിവെച്ചു.
ഇതിനിടെ ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് എത്തി. ന്യായമായ ആവശ്യങ്ങളാണ് ആശാവർക്കർമാർ ഉന്നയിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു. ആശമാരുടെ സമരത്തിന് സംഭാവനയായി അദ്ദേഹം 50,000 രൂപ നൽകി.
‘ഈ സമരം രാഷ്ട്രീയ പ്രേരിതമല്ല. ശമ്പളമില്ലാതെയാണ് ഇവർ ഇപ്പോൾ സമരം ചെയ്യുന്നത്. ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. സർക്കാർ അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നും -സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഈ സഹായം ഒന്നാം ഘട്ടമായി മാത്രം എടുത്താൽ മതിയെന്ന് 50,000 രൂപ കൈമാറിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. കാശുണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.