പാലക്കാട്: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു
പാലക്കാട് കെആര്‍കെ ഓഡിറ്റോറിയത്തില്‍ ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാവും നഗരസഭാ കൗണ്‍സില്‍ അംഗവുമായ നടേശന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി.
‘രാഹുലെ ഒരുകൈ തന്നിട്ട് പോടാ, മോശമാണേ..’ എന്ന് സരിൻ പറഞ്ഞിട്ടും യുഡിഎഫ് സ്ഥാനാർത്ഥി ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. ‘ഷാഫി ..ഷാഫി..’ എന്ന് നിരവധി തവണ സരിൻ വിളിക്കുന്നതും പുറത്തു വന്ന വന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ കോൺഗ്രസുമായി ഏറെക്കാലമി അകന്നു കഴിഞ്ഞിരുന്ന പാലക്കാട്ടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥുമായി ഷാഫിയും രാഹുലും സൗഹൃദം പങ്കിട്ടു. ഗോപിനാഥിനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഇരുവരും അടുപ്പം പങ്കുവച്ചത്.
തന്നോടുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം ശരിയായില്ലെന്ന് സംഭവത്തിന് ശേഷം സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോപിനാഥ് ചെയ്തത് തന്നെയല്ല താനും ചെയ്തത്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് രാഹുലിൻ്റെ പ്രതികരണം.
‘എനിക്ക് കപടമുഖമില്ല അതിനാല്‍ യാഥാര്‍ത്ഥ്യം കാണിക്കുന്നു. ഞാന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായാണ്. ഞാന്‍ ചിരിക്കുന്നതും ആത്മാര്‍ത്ഥമായി മാത്രമാണ്. അല്ലാതെ എനിക്ക് ചെയ്യാന്‍ അറിയില്ല’ – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സരിന്‍ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞെന്നും അപ്പുറം തന്നെ വേണമെന്ന് താനും മറുപടി നൽകിയെന്നുമായിരുന്നു ഷാഫി പറമ്പിലിൻ്റെ വിശദീകരണം. കുലംകുത്തികളെ കൊല്ലുന്ന ഏർപ്പാടിലെന്നും പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായിരുന്ന സരിൻ പാർട്ടിയുമായി ഇടഞ്ഞത്. പിന്നാലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരത്തിനിറങ്ങുകയായിരുന്നു. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടി വിട്ടത്.
UDF candidate Rahul Mankoottathil and MP Shafi Parampil rejected the handshake of LDF independent candidate P Sarin