മുളിയാർ പഞ്ചായത്തിലെ ഗ്രാമങ്ങളെ ഭീതിയിലാക്കി വീണ്ടും പുലി സാന്നിധ്യം. ഞായറാഴ്ച രാത്രി കാനത്തൂർ നെയ്യങ്കയ്യത്ത് അടുത്തടുത്ത് സമയങ്ങളിൽ രണ്ടു പുലികളെ കണ്ടതായി നാട്ടുകാർ പറയുന്നു. കാനത്തൂരിലെ ഒരു വീട്ടിലേക്ക് കാറിൽ പോവുകയായിരുന്ന ആളുകൾക്ക് മുന്നിലേക്കാണ് ആദ്യം പുലി ഏഴരയോടെ എത്തിയത്. ഇടത്തരം വലുപ്പമുള്ള പുലിയായിരുന്നു ഇത്. അഞ്ചു മിനിറ്റിനു ശേഷം ഇതേ സ്ഥലത്ത് കൂടി മറ്റൊരു വാഹനത്തിൽ പോയവരും പുലിയെ കണ്ടു. (Two tigers in the same place with a difference of minute)
ഒരേ ദിശയിലേക്ക് ഇരുപുലികളും സഞ്ചരിച്ചത് എന്നതിനാൽ ഇത് രണ്ടു പുലികളാവാനാണ് സാധ്യത എന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചത് അനുസരിച്ച് റാപ്പിഡ് റെസ്പോൺസ് ടീം ഫോറസ്റ്റർ എം ചന്ദ്രന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ നിന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പുലിയെ പിടിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.