തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവും കാരണമായെന്ന് സൂചന.
കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തില്‍ തന്നെ കോടനാട്ടേക്കു മാറ്റാതിരിക്കാന്‍ കാരണമായതെന്നാണ് വിമർശനം.
രക്ഷിച്ചെടുക്കാവുന്ന തരത്തിലുള്ള മുറിവു മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നതെങ്കിലും ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.
ജനുവരി 12 മുതല്‍ ആന മസ്തകത്തിൽ മുറിവുമായി അലഞ്ഞു തിരിയുന്നുണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും 24നാണ് ആദ്യഘട്ട ചികിത്സ ലഭ്യമാക്കിയത്.
അപ്പോഴും ആനയെ പിടികൂടി ചികിത്സയ്ക്കായി കോടനാട്ടേക്കു മാറ്റാം എന്ന് ആലോചിച്ചിരുന്നില്ല. കാട്ടാനകളുടെ പ്രജനന കാലത്തു കൊമ്പന്മാര്‍ തമ്മിലേറ്റുമുട്ടുന്നതും പരുക്കേല്‍ക്കുന്ന ആനകള്‍ ചരിയുന്നതും സ്വാഭാവികമാണെന്നും ഇതിലൊന്നും ചെയ്യാനില്ലെന്നുമായിരുന്നു വനംവകുപ്പു തലപ്പത്തു നിന്നുള്ള അന്നത്തെ നിലപാട്.
ആനയുടെ ദുരവസ്ഥ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായതോടെയാണ് ഒന്നാംഘട്ട ചികിത്സയ്ക്കു തീരുമാനമെടുത്തത്.
എന്നാൽഅപ്പോഴും വെടിയുണ്ടയേറ്റുണ്ടായ മുറിവാണോ എന്ന പരിശോധനയാണു ഫലത്തില്‍ നടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വെടിയുണ്ട ഏറ്റിട്ടില്ലെന്നുറപ്പിച്ച ശേഷം മുറിവിലെ പഴുപ്പു നീക്കം ചെയ്തു മരുന്നുവച്ച ശേഷം ആനയെ പോകാന്‍ അനുവദിക്കുകയായിരുന്നു.