തിരുവനന്തപുരം: തലസ്ഥാനത്തെ നഗര കാഴ്ചകൾ കാണാൻ നടപ്പിലാക്കിയ പുതിയ സംവിധാനമാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്. എന്നാൽ ബസിൽ പുതിയ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. ചില ഇടങ്ങളിൽ മാത്രമാണ് നിയന്ത്രണം.എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്‌സ് ഓഫീസ് പരിസരത്തിനടുത്തുമാണ് കർശന നിയന്ത്രണം ഉള്ളത്. ഈ വിഷയത്തെ സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഫോഴ്‌സും രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ട്. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിള്‍ ഡക്കറിന്റെ ക്രൂവിനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ബസിലെ യാത്രക്കാരോട് വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. എയർപോർട്ടിൽ റണ്‍വേയിലൂടെ വിമാനം വരുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്ന പരാതിയിലാണ് കെഎസ്ആര്‍ടിസിയുടെ മറുപടി. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലായിരുന്നു യാത്രക്കാരന്റെ പരാതി. ഇതിനാണ് കെഎസ്ആര്‍ടിസി ഇത്തരത്തിൽ മറുപടി നല്‍കിയത്. നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്കു ശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന സര്‍വീസുകള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് രാത്രി 10 മണി വരെ തുടരും. കിഴക്കേകോട്ടയില്‍ നിന്നും തിരിച്ച് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാര്‍ എത്തി തിരിച്ച് പാളയം, വിജെടി ഹാള്‍, പേട്ട, ചാക്ക, ശംഖുമുഖം, ലുലു മാള്‍ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോര്‍ട്ടിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
