ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മൂന്നാര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് ഇടുക്കി ജില്ല ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്. നേരത്തേ, മെയ് 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.
വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു.
ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക.
ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.