കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;’പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല’
വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ട് അമേരിക്ക വീണ്ടും യാത്രാനിയന്ത്രണങ്ങൾ ശക്തമാക്കി.
സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോർട്ട് അല്ലെങ്കിൽ യാത്രാ രേഖകൾ കൈവശമുള്ളവർക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.
അമേരിക്കൻ പൗരന്മാർക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നതാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസിന്റെ സംസ്കാരവും സർക്കാർ സ്ഥാപനങ്ങളും സ്ഥാപക തത്വങ്ങളും ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുള്ള ആളുകളെ തടയാനാണ് ഈ നടപടിയെന്നും വിശദീകരിച്ചു.
കഴിഞ്ഞ ജൂണിൽ തന്നെ അഫ്ഗാനിസ്താൻ, മ്യാന്മർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഭരണകൂടം പൂർണമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;’പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല’
ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി വിലക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരന്മാർക്കും യുഎസിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.
ഇതുകൂടാതെ പലസ്തീൻ അതോറിറ്റി നൽകിയ യാത്രാ രേഖകൾ കൈവശമുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കും അമേരിക്കയിൽ പ്രവേശനം നിഷേധിക്കും.
ഇതിനുമുമ്പ് തന്നെ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്കമെനിസ്താൻ, വെനിസ്വേല എന്നീ രാജ്യങ്ങൾക്കുമേൽ യുഎസ് വിവിധതരം യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ അടക്കം 15 രാജ്യങ്ങൾക്ക് ഭാഗികമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
സിറിയയിൽ യുഎസ് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ട സംഭവങ്ങൾക്കുശേഷമാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചെങ്കിലും, മനുഷ്യാവകാശ സംഘടനകളും ചില രാജ്യാന്തര നേതാക്കളും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
യാത്രാവിലക്കുകൾ ആഗോളതലത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.









