തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നടപടിയുമായി ഗതാഗത വകുപ്പ്.
ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും.
പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു.
‘വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
45 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു.
ബസ് കൂട്ടായ്മകളുടെ തീരുമാന പ്രകാരം പെർമിറ്റ് നൽകിയിട്ടുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ സർവീസ് പൂർത്തിയാക്കാനുള്ള ബസുകളുടെ മത്സരഓട്ടത്തിൽ യാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്.