കോഴിക്കോട്: റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ആറു മണിക്കൂറിലേറെയാണ് ഗതാഗതം തടസ്സപ്പെട്ടത്.
അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് പുലർച്ചെ 5.45 ഓടെയാണ് എത്തിയത്.
എറണാകുളത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷൻ സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ സമയം ആണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്.
ഇന്നലെ രാത്രി എട്ടു മണിയോടെ രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വീണത്. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. ഇതോടെ നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ പുനക്രമീകരിച്ചു.
വൈകിയോടുന്ന ട്രെയിനുകൾ ഇവയൊക്കെ
ചെന്നൈ-മാംഗ്ലൂർ മെയിൽ
കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ
തിരുവനന്തപുരം-മാംഗ്ലൂർ മലബാർ എക്സ്പ്രസ് അന്ത്യോദയ എക്സ്പ്രസ്
ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്
നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ് ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്
രാജ്യറാണി എക്സ്പ്രസ്
അമൃത്സർ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്.
തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ആരാണാ ഭാഗ്യവാൻ? ; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ