ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഈ മേഖലയിലെ ചതുപ്പ് നിലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നിരീക്ഷണം നടത്തി വരുന്നത്. ആദ്യഘട്ട ഡ്രോൺ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാൽപ്പാടുകൾ പിന്തുടർന്ന് കടുവയുടെ കണ്ടെത്താനാണ് ശ്രമം നടത്തുന്നത്.
വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപത്ത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയിരുന്നു. നാട്ടുകാരാണ് ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ ജനവാസമേഖലയിൽ തന്നെ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.
കടുവയെ കണ്ട വിവരം ജനങ്ങൾ വനംവകുപ്പിൽ അറിയിച്ചുവെങ്കിലും വനംവകുപ്പ് എത്തുന്നതിന് മുൻപേ കടുവ കാടുകയറി. ഏകദേശം ഒരു വർഷത്തോളമായി ഈ ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാത്രമല്ല, പരിസരത്തെ നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. വിഷയത്തിൽ കൂട് സ്ഥാപിച്ചു കടുവയെ പിടിക്കണം എന്ന ആവശ്യം ഉയർന്നു വന്നിരുന്നു. പരുന്തുംപാറ, വെടികുഴി, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.