കട്ടപ്പന: ഇടുക്കിയിൽ കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ മൈലാടുംപാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് സംഭവം.
ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവ വീണതായി കണ്ടെത്തിയത്. കടുവക്കൊപ്പം കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് നിഗമനം.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രദേശത്തിന്റെ ഒരു ഭാഗം തമിഴ്നാട് വനമേഖലയാണ്. ഇവിടെ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പന്നിക്കെണിയിൽപ്പെട്ട് 15കാരൻ മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രധാന പ്രതിയും കൂട്ടാളിയും ആണ് പിടിയിലായിരിക്കുന്നത്.
വിനീഷ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം.
രണ്ടുപേരും സ്ഥിരം കുറ്റവാളികളെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും കെണിവച്ച് മൃഗങ്ങളെ പിടിച്ചതിനുശേഷം ഇറച്ചി വിൽക്കുകയാണ് പതിവ്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പരാതിപ്പെടാൻ ഭയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മരണത്തിൽ മനഃപ്പൂർവം അല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചിരുന്നു.
മലപ്പുറം നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് ദാരുണ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (ജിത്തു,15) ആണ് മരിച്ചത്.