കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര പിഴവ്
മാള (തൃശൂർ): കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയ കെട്ടിടത്തിൽ ഒന്നാംനില പണിതെങ്കിലും അതിലേക്കുള്ള കോണി നിർമിക്കാൻ മറന്ന സംഭവം വിവാദമായി. പഴയ കെട്ടിടത്തിന്റെ മുകളിലായി ഒന്നാംനില നിർമാണം പൂർത്തിയായശേഷമാണ് ഗോവണി ഉൾപ്പെടുത്തിയിട്ടില്ലെന്ന പിഴവ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കെട്ടിടത്തിന്റെ പുറത്തുവശത്ത് താൽക്കാലികമായി ഇരുമ്പ് ഗോവണി സ്ഥാപിച്ചാണ് ഒന്നാംനിലയിലേക്ക് പ്രവേശനം ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ എൽഡിഎഫ് ബ്ലോക്ക് ഭരണസമിതിയുടെ കാലത്താണ് കെട്ടിട നിർമാണം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറാണ് കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയതെന്ന് അറിയുന്നു.
താൽക്കാലിക കോണി സ്ഥാപിക്കുന്നതിനായി ഒരു മുറിയുടെ രണ്ട് ഭിത്തികൾ പൊളിച്ചുമാറ്റേണ്ട സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവം വലിയ വിവാദമാകുന്നതിന് മുമ്പ് തന്നെ ഉദ്ഘാടനം നടത്തി ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.
പിന്നീട് യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് നിർമാണത്തിലെ ഈ പിഴവ് പുറത്ത് വന്നത്.
ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം സർക്കാരിന് അധിക ചെലവ് വന്നതായി വിമർശനം ഉയരുന്നുണ്ട്. മൂന്നുനില വരെ നിർമിക്കാവുന്ന രീതിയിൽ അടിത്തറ ഒരുക്കിയ കെട്ടിടത്തിന്റെ ഭാവി വികസന സാധ്യതകളെയും ഈ പിഴവ് ബാധിച്ചിരിക്കാം എന്ന ആശങ്കയും ഉയരുന്നു.
English Summary
A construction error has sparked controversy in Mala, Thrissur, after a new first floor of the Agriculture Assistant Director’s office building was completed without including a staircase. The mistake was discovered only after construction was finished.









