മലപ്പുറത്ത് വിദ്യാർഥികൾ ആശുപത്രിയിൽ
മലപ്പുറം: സ്കൂളിൽ നിന്ന് നൽകിയ അയൺ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സി ബി ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക സ്കൂളിൽ വിതരണം ചെയ്തത്. ഈ ഗുളിക ആഴ്ചയിൽ ഒന്ന് വീതമാണ് കഴിക്കേണ്ടത്.
ഒരു മാസത്തേക്ക് ആറ് ഗുളികകളാണ് നൽകിയിരുന്നത്. കൂടാതെ വീട്ടിൽ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതനുസരിക്കാതെ മുഴുവൻ ഗുളികകളും കുട്ടികൾ ക്ലാസ്സിൽ വെച്ച് കഴിക്കുകയായിരുന്നു.
ചില വിദ്യാർഥികൾ വിവരം അധ്യാപകരോടു പറഞ്ഞതിനെ തുടർന്ന് പ്രത്യേക പരിശോധന നടത്തി മുഴുവൻ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ആദ്യം സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് നിരീക്ഷണത്തിനായി വിദ്യാർഥികളെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർഥികൾക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നു പ്രധാനാധ്യാപകൻ അറിയിച്ചു. 12 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
മഴ തുടരുന്നു; ഈ ജില്ലകളിൽ ഇന്ന് അവധി
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധിയായിരിക്കും എന്ന് കളക്ടർ വ്യക്തമാക്കി.
എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 26) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കും.
അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ് എന്നും അറിയിപ്പിൽ പറയുന്നു.
മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണ്.
കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിൽ ഇന്ന് അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി.
വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ചർച്ചയിൽ ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അക്കാദമിക്ക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി വിദഗ്ധസന്ധി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്കൂൾ സമയം രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്.
എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Summary: Three 8th-grade students from Vallikkunnu C.B. Higher Secondary School were hospitalized after reportedly consuming an excess dose of iron tablets provided at school.









