തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.Three people were arrested in the case of gang rape
നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖിൽ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെൺകുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറിൽ കയറ്റിക്കൊണ്ടുപോയി കാറിൽവച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നിൽവച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്.
16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ആദർശ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് പെൺകുട്ടിയുടെ ജന്മദിനത്തിൽ രാത്രി സംഘം വീട്ടിലെത്തുകയും സമ്മാനം വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാരറിയാതെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ അനുജത്തിയേയും ഒപ്പം കൂട്ടി. തുടർന്ന് മൂന്നുമണിവരെ പൂവാർ പരിസരത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടെ സംഘം 16കാരിയെ പീഡനത്തിനിരയാക്കി.
കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിവരം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പൂവാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.