റോബിൻ ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി. ഹർജികൾ 18 -ന് പരിഗണിക്കാനിരികെ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു. സമയം കളയാതെ തന്നെ പിടിച്ചെടുത്ത ബസ് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങാനാണ് ഉടമകളുടെ തീരുമാനംയ ബസ് വിട്ടു കിട്ടുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ നൽകും.
എന്നാൽ, റോബിൻ ബസിന്റെ പെർമിറ്റിന്റെ കാലാവധി നവംബർ 29-ന് കഴിഞ്ഞിരുന്നുവെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത രണ്ടു ബസുകൾ പിഴ ഈടാക്കി വിട്ടുനൽകാനും കോടതി നിർദേശിച്ചു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അഖിലേന്ത്യാ പെർമിറ്റ് നേടിയാൽ സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സർവീസ് നടത്താമെന്ന ബസുടമകളുടെ വാദം തള്ളുന്നതായിരുന്നു ഈ നിരീക്ഷണം.
തുടർച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ റോബിൻ ബസ് എം.വി.ഡി. പിടിച്ചെടുത്തുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ബസ് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ നൽകുന്ന നിർദേശം. എന്നാൽ, ഏത് പോയിന്റിൽ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവർത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാൻ കാരണം.
ബസ് പിടിച്ചെടുക്കാൻ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നതെന്നാണ് റോബിൻ ബസിന്റെ നടത്തിപ്പുക്കാർ ആരോപിച്ചിരുന്നു. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോർവാഹന വകുപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിൻ ബസിലെ മൂന്ന് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്ന് എം.വി.ഡി. അറിയിച്ചിരുന്നു.
Read Also : 1.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ