ശുചീകരണ തൊഴിലാളികളും സിറ്റി കൗൺസിലും തമ്മിലുള്ള സേവന വേതന തർക്കം തുടരുന്നതിനാൽ യു.കെ.യിലെ ബർമിങ്ഹാമിലെ നിത്യജീവിതം ദുഷ്‌കരമായി. നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ നഗരവാസികൾ അസംതൃപ്തരാണ്.
മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ റോഡുകളിൽ ഈച്ചയും എലികളും പാറ്റകളും നിറഞ്ഞു. എല്ലായിടത്തും ചീഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധം. കളിസ്ഥലങ്ങളിൽ പോലും എലികൾ കുട്ടികളെ കടിക്കുമെന്ന അവസ്ഥയാണ്. റോഡിൽ വാഹനമിടിച്ച് ചതഞ്ഞരഞ്ഞ നിലയിലും എലികൾ കൂടിക്കിടക്കുന്നു.
സാമ്പത്തിക പ്രതിസന്ധികളും ചെലവ് ചുരുക്കലുമാണ് തൊഴിലാളികൾക്കുള്ള ആനുകൂല്യം കുറയാൻ കാരണം. ഇതോടെ തൊഴിലാളികളും പണിമുടക്കി.
ക്ഷുദ്രജീവികൾക്ക് പുറമെ കടൽക്കാക്കകളും പൂച്ചകളും മാലിന്യക്കൂമ്പാരം നിറഞ്ഞ ചാക്കുകൾ പൊട്ടിക്കുന്നത് പതിവായിരിക്കുകയാണ് . ഇനിയും ഇങ്ങനെ മുന്നോട്ടു പോയാൽ രോഗങ്ങൾ പകരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ദുബൈയിൽ വാഹന ഉടമകൾക്ക് വമ്പൻ പണി നൽകി പുതിയ പരിഷ്‌കാരങ്ങൾ:
ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും. സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.
ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.
ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്. വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.
സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.