തിരുവനന്തപുരം: മലയാളികൾക്ക് ഇന്ത്യൻ റയിൽവെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുമെന്നാണ് റിപ്പോർട്ട്. നിലവിൽ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും ഇനി മുതൽ സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്.
റെയിൽവേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം എടുത്തത്. കോച്ചുകൾ കൂട്ടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഈ വന്ദേഭാരതിന് എട്ട് കോച്ചുകളാണുള്ളത്.
രാജ്യത്ത് 183ശതമാനം വരെ ഒക്യുപെൻസിയുള്ള ഏക ട്രെയിനാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്. ഇതിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്നു. ഈ സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം. എന്നാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ റെയിൽവെ പരിഗണിച്ചില്ല.
സംസ്ഥാനത്ത് നിലവിൽ രണ്ട് വന്ദേഭാരത് സർവ്വീസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലുള്ളത്.